Saturday, August 27, 2016

മനുഷ്യമനസ്സിലെ ആഗ്രഹങ്ങൾ  കടലിലെ തിരമാലകൾ പോലെയാണ്.. ഒരിക്കലും നിലയ്കാത്ത തിരമാലകൾ പോലെ ആഗ്രഹങ്ങളും, മോഹങ്ങളും  ഒന്നിനു പിന്നാലെ ഒന്നായി മനസ്സിനെ പ്രക്ഷുബ്ധമാക്കുമ്പോഴാണ് അസ്വസ്ഥതകളിലേയ്ക്കും, ഒടുവിൽ ഭ്രാന്തമായ ചിന്തകളിലേയ്ക്കും, ചെയ്തികളിലേയ്ക്കും മനുഷ്യൻ വീണുപോവുന്നത്. ഈ സത്യത്തെ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ്, മനുഷ്യന്റെ കണ്ണുതുറപ്പിക്കാൻ ശ്രമിച്ച ബുദ്ധദേവന് ഒരു കോടി നമസ്ക്കാരം ! കുറേ നാളുകളായി, ഞാൻ ഈ സത്യത്തെ എന്നിലേയ്ക്ക് ആവാഹിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഒരുപാട് ആഗ്രഹങ്ങൾ  മനസ്സിൽ കൊണ്ടുനടക്കുന്ന ആളല്ല, ഈ പാവം ഞാൻ. എന്നാലും, ചിലപ്പോഴെങ്കിലും, മനസ്സ് അസ്വസ്ഥമായി തളർന്നു പോവാറുണ്ട്. അപ്പോഴൊക്കെ ഞാൻ എന്റെ മനസ്സിനോട്  ‘ എന്തേയിങ്ങനെ?’ എന്ന് ദയനീയമായി ചോദിക്കാറുമുണ്ട്.  അതിനു മറുപടിയായി മനസ്സിന്  ഒരു നൊമ്പരക്കഥ പറയാനുണ്ടാവും. ഈ കഥകൾ പറഞ്ഞുപറഞ്ഞ് മനസ്സും, കേട്ടുകേട്ട്  ഞാനും തളർന്നപ്പോൾ ഞങ്ങൾ ഒരു ഒത്തുതീർപ്പിലെത്തി. ഇനി ചോദ്യങ്ങളില്ല. ഉത്തരങ്ങളുമില്ല. സന്തോഷങ്ങളെ ആസ്വദിക്കുക. സങ്കടങ്ങളോട് നിസ്സംഗത പുലർത്തുക. ഉദാഹരണത്തിന്, കൈവിരലൊന്നു മുറിഞ്ഞു എന്നിരിക്കട്ടെ. മുറിവുണങ്ങും വരെ വേദനയുണ്ടാവും. അതിനെ ഭയപ്പെടാതെ, അതിനെ താലോലിച്ചു വഷളാക്കാതെ, ആ സത്യത്തെ അംഗീകരിക്കുക. പിന്നെ ഒന്നു കൂടി ചെയ്യാവുന്നതാണ്. ഇനിയും കൈവിരൽ മുറിയാതിരിക്കാൻ ശ്രദ്ധിക്കാം. തെറ്റുകൾ പറ്റാതിരിക്കാൻ, എല്ലാവരിലും നന്മയുണ്ടാവാൻ, സന്തോഷവും സമാധാനവും ഉണ്ടാവാൻ, ആത്മാർത്ഥമായി ശ്രമിക്കാം, പ്രാർത്ഥിക്കാം. ഈ ഒരു ഒത്തുതീർപ്പിൽ ഞാനും എന്റെ മനസ്സും സംതൃപ്തരാണ്. എന്നുവച്ച്, എല്ലാം പൂർണ്ണമായും പരിഹരിക്കപ്പെട്ടു എന്നൊന്നും പറയനാവില്ല. ചിലപ്പോഴൊക്കെ ഒത്തുതീർപ്പു വ്യവസ്ഥകളൊക്കെ കാറ്റിൽ പറന്നുപോകും. അതൊന്നും സാരമില്ല. മനസ്സു വച്ചാൽ ഒക്കെ തിരിച്ചുപിടിക്കാനാവും. എല്ലാവർക്കും നല്ലതു വരാൻ എന്നും പ്രാർത്ഥിക്കും. അത് ഇന്നയാൾക്കു വേണ്ടി എന്നില്ല. എല്ലാവർക്കും വേണ്ടി. ആ പ്രാർത്ഥന തന്നെ വലിയൊരു ആശ്വാസമാണ്. എല്ലാവരെയും സ്നേഹിക്കുന്ന, കൈപിടിച്ചു നടത്തുന്ന, എല്ലാ നൊമ്പരങ്ങളും മായ്ച്ചുകളയുന്ന ആരോ ഒരാൾ ഉണ്ടല്ലോ എന്ന ആശ്വാസം.

No comments:

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....