Thursday, June 18, 2015

അമ്മച്ചി ഉണ്ടായിരുന്നപ്പോൾ എന്തിനും ഏതിനും ഒരു ധൈര്യമായിരുന്നു. ഇപ്പോൾ ചിറകൊടിഞ്ഞപോലെയായി. കഴിഞ്ഞ ജനുവരി 25 നു അമ്മച്ചി പോയി. എനിക്കിപ്പോഴും മനസ്സിന്റെ വിങ്ങൽ മാറിയിട്ടില്ല. ഞാൻ കരുതിയത് കുറച്ചു ദിവസങ്ങൾ കൊണ്ട് മനസ്സു ശാന്തമാവുമെന്നാണ്. അങ്ങനെയുണ്ടായില്ല. മനസ്സിപ്പോഴും വിങ്ങിക്കരഞ്ഞുതന്നേയിരിക്കുന്നു. ഇതെഴുതുമ്പോഴും കണ്ണുനിറയുന്നുണ്ട്. എപ്പോഴെങ്കിലും കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് അമ്മച്ചിയെ ഓർമ്മവരും. ഞാൻ അമ്മച്ചിയെപ്പോലെയാണ്. അങ്ങനെ എല്ലാ‍രും പറയാറുമുണ്ട്. കുറേക്കൂടി സ്നേഹിക്കണമായിരുന്നു. ഞാൻ സ്നേഹിച്ചിരുന്നു, ഒരുപാട്. എന്നാലും, പിന്നെയും കുറേക്കൂടി സ്നേഹിക്കാമായിരുന്നു. എന്റെ എല്ലാ പ്രാരാബ്ധങ്ങൾക്കിടയിലും ഞാൻ അപ്പച്ചനെയും അമ്മച്ചിയെയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപക്ഷെ, എന്റെ സഹോദരന്മാരെക്കാൾ കൂടുതൽ ഞാൻ അവരെ നോക്കിയിട്ടുണ്ട്. എന്നാലും, മനസ്സിന് വല്ലാത്ത കുറ്റബോധം. എന്തൊക്കെയോ കുറവു വന്നു പോയത് പോലെ.  ഒരുപക്ഷെ എനിക്ക് അമ്മച്ചിയോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതായിരിക്കാം. എനിക്കറിയില്ല. അപ്പച്ചനിപ്പോഴുമുണ്ട്. തീരെ വയ്യ. കിടപ്പിലാണ്. ഞാൻ അരികിലുള്ളപ്പോൾ അപ്പച്ചന്റെ മുഖത്ത് നല്ല തെളിച്ചമാണ്. പോരാനിറങ്ങുമ്പോൾ മുഖം മങ്ങും. ചിലപ്പോൾ വാശിപിടിക്കും, എന്നെക്കാണണം എന്ന്.  നിവർത്തിയുള്ളപ്പോഴൊക്കെ ഞാൻ പോയി കാണും, അടുത്തിരുന്നു ആഹാരമൊക്കെ എടുത്തുകൊടുക്കും.  എല്ലാരോടും സ്നേഹം മാത്രമേയുള്ളൂ എന്റെ മനസ്സിൽ. അതുകൊണ്ടാവും മനസ്സിങ്ങനെ നൊമ്പരപ്പെടുന്നത്.  ഇതൊക്കെ പറയാൻ ഞാൻ നേരത്തേ തന്നെ നിന്റെയടുക്കൽ വരേണ്ടതായിരുന്നു. അതൊന്നും നടന്നില്ല. ഇപ്പോൾ നിന്റെയടുത്തിരിക്കുമ്പോൾ എന്തോ ഒരു സമാധാനം. ഞാനൊന്നുറങ്ങട്ടെ ?.. നീയുറങ്ങാതെ, അരികിൽ ഇരിക്കുമോ, ഞാൻ ഉറങ്ങും വരെ?

കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....