Saturday, June 21, 2014

ഹൃദയമിടിപ്പുകള്‍


'ഇത് രക്ഷപെടാന്‍ ദൈവം തന്ന ഒരവസരമാണ്.  ഈ കെട്ടിയിരിക്കുന്ന വടത്തില്‍ തൂങ്ങിയാടി നമുക്കീ വെള്ളച്ചാട്ടത്തിനക്കരെ കടക്കാന്‍ കഴിയും. നീ തളര്‍ന്നു കഴിഞ്ഞു എന്നെനിക്കറിയാം.  ഞാനും ക്ഷീണിതനാണ്. എങ്കിലും,  എനിക്ക് നിന്നെ ഉപേക്ഷിച്ചു  പോവാന്‍ വയ്യ. നീ എന്റെ നെഞ്ചില്‍ ചേര്‍ന്ന് എന്നെ മുറുകെ പിടിച്ചാല്‍ മാത്രം മതി. ഒരു കാര്യം മാത്രം നീ ഓര്‍മ്മ വയ്ക്കുക. എന്റെ ഹൃദയമിടിപ്പുകള്‍ക്കൊപ്പം നിന്റെ ഹൃദയവും മിടിക്കണം. നമ്മുടെ ഹൃദയങ്ങള്‍ മിടിക്കുന്നത്‌ ഒരുമിച്ചായിരിക്കണം.  എങ്കില്‍ നമ്മള്‍ അക്കരെയെത്തിയിരിക്കും.'




ഇത്രയും മതി, ഈ പോസ്റ്റ്‌.





-

Monday, June 16, 2014

നല്ല തലവേദന. തൊണ്ടവേദന. പനിയുണ്ടെന്നു തോന്നുന്നു. മൂക്കൊലിപ്പിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട ! അപ്പൊ പിന്നെ മേലുവേദനയുടെ കാര്യം പറയണോ? ഓ, പറഞ്ഞിട്ടൊരു കാര്യവും ഇല്ല. തെറ്റ് എന്റെ തന്നെ. രണ്ടു ദിവസം നോണ്‍-സ്റ്റോപ്പ്‌  ജോലികളായിരുന്നു. ടോയ്ലറ്റുകള്‍,കുളിമുറികള്‍ ഇത്യാദികള്‍ വെടുപ്പാക്കുക.  (വെടുപ്പാക്കുക എന്നതു 'ഇന്ദുലേഖ ' ഈയിടെ പുനര്‍വായന നടത്തിയതിന്റെ വാങ്ങലാണ്. പേടിക്കാനില്ല.) ഏറ്റവും കഷ്ടം, എന്ന് പറയേണ്ടത് ഭിത്തിയില്‍ പതിച്ചിരിക്കുന്ന ടൈല്‍സ്  തേച്ചുകഴുകുന്ന കൃത്യമാണ്. കുനിഞ്ഞും നിവര്‍ന്നും നടുവിന്റെ പണിക്കുറ്റം  ഏതാണ്ട് തീര്‍ന്നു കിട്ടി. വീട്ടിലിടുന്ന ഉടുപ്പുകളൊക്കെ എപ്പോഴും വാഷിംഗ് മെഷീനില്‍ ഇടാതെ ഇടയ്ക്കൊക്കെ  കല്ലില്‍ അടിച്ചുനനയ്ക്കുന്നതാണ് ഉത്തമം. ഇതൊക്കെ അറിഞ്ഞുവച്ചുകൊണ്ട് ചെയ്യാതിരിക്കുന്നത് തെറ്റല്ലേ, എന്ന് മനസ്സാക്ഷി ചോദിച്ചാലോ എന്നോര്‍ത്ത് തുണികള്‍ കല്ലില്‍ അടിച്ച് അലക്കിവിരിച്ചു. കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി മഴ നനയേണ്ടതായി വന്നു.  ജോലികളുടെ ലിസ്റ്റ് സമയപരിമിതികള്‍ മൂലം എഴുതുന്നില്ല. രാത്രി നല്ലപോലെ ഉറങ്ങണം എന്ന് കരുതിയാണ് കിടന്നത്. മേലുവേദന യുടെ കടുപ്പം കൊണ്ട് അതും നടന്നില്ല. രാവിലെയാല്‍ പിന്നെ വീണ്ടും തനിയാവര്‍ത്തനങ്ങള്‍. ഹും. ..ഇതൊക്കെ ഈ മനസ്സാക്ഷിയെന്ന ഒറ്റയൊരാള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ക്ഷമിക്കുന്നതിനും ഇല്ലേ, ഒരതിരൊക്കെ ?

ചുമ്മാ ഇങ്ങനെ കേട്ടോണ്ടിരിക്കാതെ ഞാനെന്താ ചെയ്യുക എന്നൊന്ന് പറയ്യ്..എനിക്ക് തീരെ വയ്യാണ്ടാവണ്ണ്ട് .. ഇനി പറഞ്ഞില്ലാന്നു വേണ്ടാ ! 

Monday, June 2, 2014

ഇന്നു കുറേ കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു. നീ പറഞ്ഞാലേ അനുസരിക്കൂ എന്നായിട്ടുണ്ട് ! ഈ മനസ്സിന്റെയൊരു കാര്യം !! ചിലപ്പോ, എനിക്ക് ഒട്ടും പിടിക്കാറില്ല അതിന്റെ ഓരോ സ്വഭാവങ്ങള്‍. ഇന്നലെ മുതല്‍ വലിയൊരു അന്വേഷണത്തിന്റെ തിരക്കിലാണ്. ആരെയെങ്കിലും ഇപ്പൊ വേദനിപ്പിക്കുന്നുണ്ടോ എന്ന്‍ ! ഞാന്‍ വലിയൊരു വൃത്തം വരച്ചു. പിന്നെ അതിനുള്ളില്‍.. പിന്നെ അതിനുള്ളില്‍.. അങ്ങനെ കുറെ വൃത്തങ്ങള്‍. അടുപ്പവും ബന്ധവും കണക്കാക്കി ഓരോ പേരുകള്‍ എഴുതി. ഓരോ മുഖവും മനസ്സിലോര്‍ത്തു. ഞാന്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന്  അവരുടെയൊക്കെ മനസ്സില്‍ കയറി നോക്കി. ഞാന്‍ അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കുന്നില്ലെന്നു മാത്രമേ എനിക്ക് മനസ്സിലായുള്ളൂ. അതൊന്നും പോരല്ലോ. പ്രത്യേകിച്ച് ഏറ്റവും  ചെറിയ വൃത്തത്തിനുള്ളില്‍ നില്‍ക്കുന്ന ഒരാളുടെ. ആ മനസ്സ് കൃത്യമായി വായിക്കാന്‍  കഴിയുന്നില്ല. എങ്ങനെയാണ് അതൊന്നു വായിച്ചെടുക്കുക? വായിക്കുമ്പോള്‍ എന്തായിരിക്കും അതിനുള്ളില്‍? നന്മ എത്ര? തിന്മ എത്ര? സന്തോഷം എത്ര? സങ്കടങ്ങള്‍ എത്ര? നിസ്സഹായത എത്ര? ബലഹീനതകള്‍ എത്ര? കഴിവുകള്‍ എത്ര? കഴിവില്ലായ്മകള്‍ എത്ര? സ്നേഹം എത്ര? വൈരാഗ്യം എത്ര? ........ ഒക്കെ എത്രയെന്കിലുമാവട്ടെ.  എനിക്ക് ആ മനസ്സിനെ സ്നേഹിക്കാതിരിക്കാനാവില്ല. ഞാനല്ലാതെ വേറെയാരുമില്ല...

നീ വിഷമിക്കല്ലേ.. ഞാന്‍ കരയുകയല്ല.. അറിയാതെ കണ്ണില്‍....


കുറച്ചു ദിവസമായി, പനിയും മൂക്കൊലിപ്പും, ചുമയുമൊക്കെ തുടങ്ങീട്ട്. മരുന്നു കഴിക്കുന്നുണ്ട്. അങ്ങു തീർത്തു മാറുന്നില്ല.സാവകാശം മാറട്ടെ, അല്ലേ....